Sunday 31 March 2019

മയിലുകളുടെ താഴ്വര

ആരും  ആരെയും  സ്നേഹിക്കാത്ത 
ഒരു പാതിരാവിൽ ഞാൻ
എന്റെ മകനോടോത്തുറങ്ങുകയാണ്

അവൻ സ്വപ്നം കാണുന്നത്
ഏതു തരം താഴ്വരകളെയാണ് എന്ന് ,
അവിടെ മയിലുകളുണ്ടാവുമോ എന്ന് ,
ഞാനാകുലപ്പെട്ടു

ഒറ്റമയിൽ എന്നവനെ വിളിക്കുന്ന
അവന്റെ സഹപാഠികളെ ഞാനോർത്തു
എനിക്ക് കരച്ചിൽ  വന്നു

ഒരിക്കൽ ഞങ്ങള് എല്ലാ വിരലുകൾക്കും
പലനിറങ്ങളിലുള്ള  ചായങ്ങൾ
പൂശി കളിച്ചിരുന്നു
ഇപ്പോഴവന്റെ  നഖങ്ങൾ ക്ക്
കറുപ്പ് നിറമാണ് 
" എല്ലാം മായ്ക്കുന്ന കറുപ്പ് "
ഞാൻ പറഞ്ഞു
"എല്ലാം മറയ്ക്കുന്ന കറുപ്പ് "
അവൻ തിരുത്തി

അവൻ ഉറങ്ങുന്നതിന്റെ  താളം
ഇപ്പോഴും പഴയതു പോലെ
അവൻ നടക്കുന്നതിന്റെ ,ചിരിക്കുന്നതിന്റെ
വഴക്കുകൂടുന്നതിന്റെ 
താളങ്ങളൊക്കെ  പഴയത് തന്നെ
 എങ്കിലും  ഒറ്റയ്ക്കിരിക്കുന്ന
ഓരോ വൈകുന്നേരവും
വലുതാവേണ്ടായിരുന്നു  എന്ന്
 അവനെക്കൊണ്ട്  പറയിപ്പിക്കുന്നതെന്ത്  ദൈവമേ

ഉറക്കം  വിട്ടൊഴിഞ്ഞ  ഉച്ച നേരങ്ങളിൽ
ഞങ്ങൾ  പ്രാവുകളെ  നോക്കാനിറങ്ങും
ഇന്നലെ അവൻ കറുത്ത  പുള്ളികളുള്ള
ഒന്നിനെ പറത്തി വിട്ടു
അതിനി തിരിച്ചു വരില്ല
ആകാശത്തു നിന്ന്  കണ്ണെടുക്കാതെ
 അവൻ പറഞ്ഞു

മയിലുകൾക്ക് എത്ര ദൂരം  പറക്കാനാവും ?
ഞാൻ ഒരു ചിരിയൊളിപ്പിച്ചു ചോദിച്ചു
മയിലുകൾ മരുഭൂവത്കരണത്തിന്റെ സൂചകങ്ങളാണ്
അവ പറക്കാവുന്നത്രയും  ദൂരത്തേയ്ക് പോവട്ടെ
പറയുമ്പോൾ  എന്റെ കണ്ണുകളിലേക്ക്
 നോക്കാതിരിക്കാൻ   അവൻ  പ്രത്യേകം ശ്രദ്ധിച്ചു

ആരും ആരെയും സ്നേഹിക്കാത്ത  പാതിരാവിൽ
ഞാൻ എന്റെ മകനോടൊത്തുറങ്ങുകയാണ്
അവന്റെ വിരലിൽ  വിരൽ കോർത്തു ഞാൻ പറന്നകന്ന
മയിലുകളുടെ  താഴ്വര സ്വപ്നം കാണുകയാണ്



Friday 8 February 2019

അവർ


       
ഓര്മ ഒരു രോഗമാണ്
എന്ന് നീ പറഞ്ഞില്ലേ? അയാൾ ഓർത്തെടുത്തു
അതൊക്കെ ഇപ്പോഴും ഓർമ്മയുണ്ടോ ? അവൾ ചോദിച്ചു
ഓര്മ ഒരു രോഗമാണ് …  അയാൾ ചിരിച്ചു

 അവർ ഒരു നിറം മങ്ങിയ  ഫ്രെയിം വെച്ചു
കണ്ടുമുട്ടിയവരായിരുന്നു
അവളിൽ മരണത്തിന്റെയും
അയാളിൽ ജീവിതത്തിന്റെയും   മുറിവുകളുണ്ടായിരുന്നു

അയാളുടെ  തമിഴത്തിയായ  കാമുകിയെക്കുറിച്ചവളോ
 അവളുടെ ജേക്കബ് എന്ന ആൺ കുട്ടിയെ ക്കുറിച്ച് അയാളോ
ഒന്നും ചോദിച്ചില്ല
ജേക്കബ് മരിച്ചു പോയതയാളോ
തമിഴത്തി നാടുവിട്ടത് അവളോ അറിഞ്ഞില്ല

കടപ്പുറത്തു കാറ്റു കൊള്ളാൻ വന്ന ചുരുളൻ മുടിക്കാരൻ
സുന്ദരനാണെന്നു അവൾ  പറഞ്ഞപ്പോൾ
ജേക്കബിന്       ചുരുളൻ മുടിയായിരിക്കുമെന്നു 
അയാൾ  സങ്കൽപ്പിച്ചു
അവൾ ജേക്കബിന്റെ       ശവം   കിടന്ന
റെയിൽവേ ട്രാക്കിലെ    തണുത്ത  കാറ്റിനെ   ഓർത്തു
നാരങ്ങാ വിൽക്കുന്ന പെൺകുട്ടി
ഒരു തമിഴ് പാട്ടു മൂളി കടന്നു    പോയപ്പോൾ
അയാൾ വിറയ്ക്കുകയും അവൾ  ചിരിയ്ക്കുകയും ചെയ്തു

ശവങ്ങളുടെ വിരലുകളുടെ
തണുപ്പിനെക്കുറിച്ചു അവൾ  പറഞ്ഞപ്പോൾ
അയാൾക്ക് പേടി  തോന്നി
ഒരെഞ്ചിൻ ഡ്രൈവർ എന്ന നിലയിൽ
മുന്നിലൂടെ അലറികുതിച്ചു പോയ
മരണങ്ങളെ ക്കുറിച്ചു  അയാൾ ആരോടും പറഞ്ഞിരുന്നില്ല

കടൽപ്പാലത്തിനു മുകളിൽ 
അവൾ ലെന ഡെൽ റേ യുടെ പാട്ടുകൾ 
ഉറക്കെ പ്പാടുകയാണ്
കടുത്ത  വെറുപ്പ് തോന്നിയ ഒരു    നിമിഷം ,
കഴുത്തു ഞെരിച്ചും  പാട്ടുകളെ  ഇല്ലാതാക്കാമെന്നയാൾ  ഓർത്തു
പിന്നെ സ്വയം  ഉറക്ക ഗുളികകളുടെ പാക്കറ്റ്  തിരഞ്ഞു