നീ
ഉപേക്ഷിക്കപ്പെട്ടവരുടെ
തെരുവുകളിലൂടെ
നടക്കുകയാണ്
ഞാൻ നിനക്കൊപ്പവും
എവിടെയും മഞ്ഞാണ്
തണുപ്പിൽ വേദനകൾക്ക്
നല്ല മൂർച്ചയുമാണ്
ഇവിടെ വെച്ചാണ് നമ്മൾ
ജാലവിദ്യക്കാരന്റെ പ്രാവിനെ കണ്ടത്
പറക്കാൻ കഴിയാത്ത
അതിന്റെ ദൈന്യതയെ
എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു
നീ പക്ഷേ അകലാതിരിക്കുന്നതിൽ
അനാവശ്യമായ കാല്പനികാനുഭൂതി തിരയുകയായിരുന്നു
കാണുന്നുവെന്ന് കരുതുന്നവർ ദിനവും
കണ്കെട്ടിനു ടിക്കറ്റെടുക്കുന്നുണ്ടായിരുന്നു,
ഞാനും നീയുമുൾപ്പെടെ,
ഓരോ പ്രദർശനത്തിനു ശേഷവും
ഞാനതിന്റെ കൂട്ടിലേക്ക് നോക്കി
എന്തോ ഉറപ്പുവരുത്തിക്കൊണ്ടിരുന്നു
ഒരു വൈകുന്നേരം തീയിനെ ക്കുറിച്ചും
ഈയാംപാറ്റ കളെക്കുറിച്ചുമുള്ള
ഉപമയിൽ തെറ്റി നിൽക്കുമ്പോഴാണ്
ഒരു ജനലിലൂടെ അത് മുന്നിലേക്ക് വലിച്ചെറിയപ്പെടുന്നത്
അടർന്നൊടിഞ്ഞ കൊക്കും
പാതി പണ്ടേ പോയ ചിറകുമായാ
പാവം പക്ഷി,
അതിന്റെ തൂവലുകളുടെ മണം
നിന്നെ ബോധരഹിതയാക്കി
കയ്യിലെടുത്തപ്പോൾ ഒഴുകിവാർന്ന
രക്തത്തിന്റെ ചൂടിൽ ഞാൻ വിറച്ചു
കുടിലമായ കൗതുകങ്ങൾക്ക് മുന്നിൽ
അത് കണ്ണുകളടച്ചു
ജാലവിദ്യക്കാരന്റ വീട്
ഒരു രാവണൻ കോട്ടപോലെ
നമുക്കുമുന്നിൽ നെഞ്ച് വിരിച്ചു