Friday 9 December 2016

അവരെക്കുറിച്ച്

എല്ലാവരും തിരക്കിട്ടോടുമ്പോൾ
അവർ ഒരു ഉറുമ്പിനു വഴിപറഞ്ഞുകൊടുക്കും
വഴിയിലെ പുല്ലിനോടും പൂമ്പാറ്റയോടും
പിറുപിറുക്കും
വേനലിൻ ചൂടേറ്റു ചുവന്ന
വാകയുടെ വിഷാദത്തെ
നട്ടുച്ച വെയിലത്ത്
എത്ര നേരമെങ്കിലും നോക്കി നില്ക്കും

ചിലർ അങ്ങിനെയാണ്
അവരുടെ പേര്
അവരുൾ പ്പെടെ എല്ലാവരും
മറന്നു പോയിരിക്കും
കാരണാതീതമായ ഒരു ചിരിയിൽ
ഒരൊറ്റ നാമത്തിൽ
അവരോര്മിക്കപ്പെടും

കാലക്രമേണ ഗ്രാമചരിത്രങ്ങളിലെ
ഏറ്റവും ശക്തമായ മിത്തുകളായി
ആലിൻ ചുവട്ടിലും ചുടലപ്പറമ്പിലും
ചെന്നിരിക്കും
ഓർമകളിൽ എന്നും കല്ലുരുട്ടും

No comments:

Post a Comment